-
1 Comment
കടപ്പാട് 22 Jun, 2008 ലെ മാതൃഭൂമി കാര്‍ഷികരംഗം
പശുവളര്‍ത്തലില്‍ നൂറുദ്ദീന്‍ തികച്ചത് നാലു പതിറ്റാണ്ട്
കോഴിക്കോട് ജില്ലയിലെ പശുവളര്‍ത്തലുകാര്‍ക്ക് ഏറെ സുപരിചിതനാണ് കൊയിലാണ്ടിക്കടുത്ത് ചെങ്ങോട്ട്‌കാവ് പഞ്ചായത്തിലെ ചേലിയയിലെ മുതിരപ്പറമ്പത്ത് നൂറുദ്ദീന്‍. പശുവളര്‍ത്തലിലെ സീനിയോറിറ്റി നോക്കിയാല്‍ നൂറുദ്ദീനെ കടത്തിവെട്ടാന്‍ അധികംപേരൊന്നും ഈ ജില്ലയില്‍ കാണില്ല. നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ബാപ്പയെ പശുവളര്‍ത്തലില്‍ സഹായിച്ച കഥയാണ് നൂറുദ്ദീന്‍േറത്. ഈ രംഗത്ത് നാല്‌പതു വര്‍ഷത്തെ പരിചയം. പിതാവായ കോയട്ടിഹാജിക്ക് ഏറെ പശുക്കളും ആടുകളുമുണ്ടായിരുന്നു. എസ്.എസ്.എല്‍.സി. പഠനത്തോടെ വിദ്യാഭ്യാസം നിര്‍ത്തിയ നൂറുദ്ദീന്‍ പശുപരിപാലനത്തില്‍ പ്രായോഗിക ഉപരിപഠനം തുടങ്ങി.
ചെറിയതോതില്‍ നടത്തിവന്ന പശുവളര്‍ത്തലില്‍ ഒരു വഴിത്തിരിവ് വന്നത് 35വര്‍ഷം മുമ്പ് പേരാമ്പ്രയില്‍ സ്റ്റേറ്റ്‌ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു കാര്‍ഷിക വികസന ബ്രാഞ്ച് തുടങ്ങിയതോടെയാണ്. പേരാമ്പ്രയിലും പരിസരങ്ങളിലും മികച്ചയിനം പശുക്കളെ വാങ്ങാന്‍ ഈ ബാങ്ക് ലോണ്‍ കൊടുത്തുതുടങ്ങി. അന്നത്തെ ഒരു പശുവിന്റെ ലോണ്‍തുക 3000 രൂപയായിരുന്നു. ഈ തുകകൊണ്ട് 15 ലിറ്റര്‍ പാല്‍ കിട്ടുന്ന എച്ച്.എഫ്. സങ്കരയിനം പശുവിനെ നൂറുദ്ദീന്‍ കരസ്ഥമാക്കി. പില്‍ക്കാലത്ത് കൂടുതല്‍ സങ്കരയിനങ്ങളെ വാങ്ങി ഫാം വിപുലീകരിച്ചു.
നല്ല ഒരു ഡയറി ഫാം നടത്തുന്നതോടൊപ്പംതന്നെ നൂറുദ്ദീന്‍ നല്ലയിനം പശുക്കളെക്കൊണ്ടു വന്ന് വില്‌പനയും തകൃതിയിലാക്കി. പശുപരിപാലനത്തില്‍ തത്‌പരയായ സൗദ നൂറുദ്ദീന്റെ ജീവിതപങ്കാളിയായതോടെ പശുവളര്‍ത്തലില്‍ കൂടുതല്‍ ലാഭം ലഭിക്കുവാന്‍ തുടങ്ങി.
ഏറെ ജോലിയും നൂറുദ്ദീന്‍ സ്വന്തമായി ചെയ്യുന്നു. പച്ചപ്പുല്ല് മുടങ്ങാതെ കൊടുക്കാനായി തീറ്റപ്പുല്‍ കൃഷിയും ചെയ്യുന്നു. ഈ ആവശ്യത്തിനായി ഒരേക്കറിലധികം സ്ഥലത്ത് നൂറുദ്ദീന്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നുണ്ട്. രോഗം വരുമ്പോള്‍ യഥാവിധി മൃഗാസ്‌പത്രിയുമായി ബന്ധപ്പെട്ട് ചികിത്സ നടത്തുന്നു.
കൊയിലാണ്ടി താലൂക്കില്‍ ഏറ്റവും അധികം പാല്‍ സൊസൈറ്റികള്‍ക്ക് കൊടുക്കുന്നതിനുള്ള മില്‍മയുടെ സമ്മാനം നൂറുദ്ദീനെ തേടിയെത്തിയിട്ടുണ്ട്. ഏതാനും വര്‍ഷമായി ഈ രംഗത്ത് തന്നെ കടത്തിവെട്ടാന്‍ നൂറുദ്ദീന്‍ മറ്റാരെയും അനുവദിച്ചിട്ടില്ല.
മൂന്നു പ്രസവം കഴിയുമ്പോള്‍ പശുക്കളെ വില്‍ക്കുന്നു. കാളക്കുട്ടന്മാരെ ചെറുപ്പത്തില്‍ത്തന്നെ വില്‍ക്കുകയും പശുക്കുട്ടികളെ വളര്‍ത്തുകയുമാണ് ചെയ്യാറ്. ഇവിടെ പ്രവര്‍ത്തിപ്പിക്കുന്ന ബയോഗ്യാസ് പ്ലാന്റ് വഴി വീട്ടാവശ്യത്തിനുള്ള ഗ്യാസ് ലഭിക്കുന്നു.
നൂറുദ്ദീനും സൗദയും ഏറെ വാചാലരാവുന്നത് തങ്ങളുടെ നന്ദിനി പശുവിനെപ്പറ്റി പറയുമ്പോഴാണ്. ആദ്യത്തെ പ്രസവത്തില്‍ത്തന്നെ പ്രതിദിനം 33 ലിറ്റര്‍ പാല്‍ നന്ദിനി എന്ന ഹോള്‍സ്റ്റീന്‍ ഫ്‌റീഷ്യനില്‍നിന്ന് ലഭിച്ചുവത്രെ. നന്ദിനിയെ ദിനംപ്രതി മൂന്നുനേരം കറക്കുന്നു. മൂന്നാമത്തെ പ്രസവത്തോടെ നന്ദിനിക്ക് ദിനംപ്രതി 40 ലിറ്ററില്‍ കുറയാതെ പാല്‍ ലഭിക്കുമെന്നാണ് നൂറുദ്ദീന്റെ പ്രതീക്ഷ.
നന്ദിനിക്ക് 150 രൂപയുടെ തീറ്റച്ചെലവ് വരുന്നു. പാല്‍ വില്‍ക്കുന്ന വകയില്‍ മാത്രം 450 രൂപയോളം വരുമാനം കാണും. ദിനംപ്രതി 300 രൂപ ലാഭം. നൂറുദ്ദീന്റെ മൊബൈല്‍ നമ്പര്‍: 9745430780.***********************************************എന്റെ അനുഭവം
നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന കൂലിച്ചെലവും കാലിത്തീറ്റയുടെ വിലവര്‍ദ്ധനയും ലഭ്യതക്കുറവും ക്ഷീര കര്‍ഷകന്റെ നട്ടെല്ലൊടിക്കുമ്പോള്‍ ഇത്തരം പത്ര വാര്‍ത്തകളിലൂടെ ആകൃഷ്ടരായി ഈ മേഖലയിലേയക്ക് വരുന്നവര്‍ ആത്മഹത്യ തന്നെയാവും ചെയ്യേണ്ടിവരുക. ലിറ്ററിന് 17 രൂപ മില്‍മയുടെ കവര്‍ പാലിന് വിലയുണ്ടായിരുന്നപ്പോള്‍ 850 രൂപയടുപ്പിച്ച് ഒരു ചാക്ക് എള്ളിന്‍ പിണ്ണാക്കിനുണ്ടായിരുന്നത് പാല്‍വില 19 രൂപയായി ഉയര്‍ന്നപ്പോള്‍ പിണ്ണാക്കിന് 1500 രൂപയായി ഉയര്‍ന്നു. അത് മറ്റെല്ലാതീറ്റകള്‍ക്കും വില വര്‍ദ്ധിച്ചത് മാത്രമല്ല കിട്ടാനും ഇല്ല. എനിക്ക് കറവ സ്വയം ചെയ്യാന്‍ കഴിയുന്നു, തീറ്റപ്പുല്ല് പുരയിടത്തില്‍ത്തന്നെ ലഭ്യമാണ്, പാല് 18 രൂപ ലിറ്ററൊന്നിന് വില്‍ക്കുന്നു, പശുക്കള്‍ക്ക് വലിയ രോഗങ്ങളില്ല, ബയോഗ്യാസ് പ്ലാന്റും സ്ലറിയും പ്രയോജനപ്പെടുത്തുന്നു എന്നിട്ടും അഞ്ചു പൈസയുടെ ലാഭം എനിക്കില്ല എന്നുമാത്രമല്ല പ്രതിമാസം 6500 രൂപയുടെ പിണ്ണാക്കും കാലിത്തീറ്റയും ഞാന്‍ വാങ്ങുമ്പോള്‍ അത്രയും തുക പാലില്‍നിന്ന് ലഭിക്കണമെങ്കില്‍ പ്രതിദിനം എത്ര ലിറ്റര്‍ പാല്‍ വില്‍ക്കണം എന്ന് ഊഹിക്കാവുന്നതേയുള്ളു. ശരാശരി 10 ലിറ്ററില്‍ കൂടുതല്‍ കറക്കണം എന്ന ആഗ്രഹം എനിക്കില്ല. കഴിക്കുന്ന പാലിന് ഗുണം വേണം എന്ന ആഗ്രഹം ഉണ്ട്.
-
No Comments
തിരുവനന്തപുരം: കാലാകാലങ്ങളില്‍ പാല്‍വില വര്‍ധിപ്പിച്ചിട്ടും മില്‍മയ്ക്ക് നഷ്ടം സംഭവിക്കുന്നതെന്താണെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എം.സി. സഞ്ജീവ്പട്ജോഷിക്ക് മന്ത്രി സി. ദിവാകരന്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ നഷ്ടത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മില്‍മയുടെ വരവുചെലവ് കണക്കുകള്‍, പ്രവര്‍ത്തനശൈലി, കൊഴുപ്പും കൊഴുപ്പിതരഖരപദാര്‍ത്ഥങ്ങളും അടിസ്ഥാനമാക്കി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന പ്രതിഫലം എന്നിവ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് മില്‍മ സ്വന്തം തീരുമാനപ്രകാരമാണ് വില ഉറപ്പിച്ച് പാല്‍ വാങ്ങുന്നത്. ഈ സംസ്ഥാനങ്ങളിലെ സൊസൈറ്റികള്‍ക്ക് നല്‍കുന്ന തുക ഇവിടത്തെ കര്‍ഷകര്‍ക്ക് നല്‍കിയാല്‍ കൂടുതല്‍ പാല്‍ സംഭരിക്കാന്‍ കഴിയില്ലേയെന്ന് മന്ത്രി മില്‍മ എം.ഡി.യോട് ആരാഞ്ഞിട്ടുണ്ട്.
ആവശ്യമില്ലാത്ത തസ്തികകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം. ഏതാനും വര്‍ഷം മുമ്പുവരെയും ലാഭത്തിലായിരുന്നു മില്‍മ.
പാല്‍വില ഉയര്‍ത്താന്‍ ധാരണയായ ഫിബ്രവരി 8ന് തന്നെയാണ് നഷ്ടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മന്ത്രി സഞ്ജീബ് പട്ജോഷിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി ആന്ധ്രപ്രദേശിലായിരുന്ന ജോഷി ബുധനാഴ്ച മടങ്ങിവന്നിട്ടേയുള്ളൂ. ഉടന്‍ ഇത് സംബന്ധിച്ച അന്വേഷണം നടക്കുമെന്നാണ് അറിയുന്നത്.
കടപ്പാട്- മാതൃഭൂമി 14-02-08
-
No Comments
സൗജന്യമായ സ്ഥലസൗകര്യങ്ങളും, തൊഴുത്തും ലഭ്യമാമെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ എത്ര ലക്ഷം രൂപയുടെ നഷ്ടം വിതുര ജഴ്സിഫാമിന് ഉണ്ടാകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇരുപത്തിരണ്ട് പശുക്കളില്‍ നിന്നു കിട്ടുന്ന 250 ലിറ്റര്‍ പാല്‍ താല്കാലികമാണ്. വറ്റും കറവയാകുന്നതോടെ മുഴുവന്‍ പാല്‍ വിറ്റു കിട്ടുന്ന തുക കൊണ്ട് പശുക്കള്‍ക്കുപോലും തീറ്റ കൊടുക്കുവാന്‍ കഴിയില്ല. അതോടൊപ്പം 21 പശുക്കുട്ടികളെ വളര്‍ത്തി പ്രസവിക്കാറാകുന്നതുവരെ ശരാശരി 20,000 രൂപയുടെ ഏറ്റവും കുറഞ്ഞ ചെലവും കൂടി കണക്കാക്കണം. കൂടിയ വിലകൊടുത്ത് പശുക്കളെ വാങ്ങുകയും ഇന്‍ഷ്വര്‍ ചെയ്യുകയും ചെയ്തതുകാരണം പശുക്കളില്‍ ചിലതെങ്കിലും ചത്തുകിട്ടിയാല്‍ അത്രയും ലാഭം.
5-1-07 ലെ പത്രത്തില്‍ ലഭ്യമായ പുണ്ണാക്ക് കിലോഗ്രാമിന് വിലകള്‍ ചുവടെ ചേര്‍ക്കുന്നു.
- തേങ്ങപ്പിണ്ണാക്ക് 9.50 രൂപ
- കടലപ്പിണ്ണാക്ക് 15.50 രൂപ
- എള്ളുപിണ്ണാക്ക് 12.00 രൂപ
പശു ഒന്നിന് എട്ടുകിലോഗ്രാം സമീകൃതാഹാരം 90.00 രൂപ, കറവക്കൂലി 10.00 രൂപ, ഖരാഹാരം 25.00 രൂപ (ഈ വിലയ്ക്ക് ചെറുകിട ക്ഷീരോത്പാദകര്‍ക്ക് ലഭിക്കുകയില്ല) , കുളിപ്പിക്കാനും തൊഴുത്ത് കഴുകുവാനും മറ്റും 10.00 രൂപ എന്നിവ കൂടാതെ വെള്ളം ലഭ്യമാക്കുവാനും ലൈറ്റിനും മറ്റുമായി വേറെയും ചെലവുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പശുവില്‍ നിന്ന് കിട്ടുന്ന പാല്‍ മുഴുവന്‍ വിറ്റുകിട്ടുന്ന തുക ആ പശുവിന് വേണ്ടി ചെലവാക്കേണ്ടിവരും. അതുപോലെ തന്നെ മദികാണിച്ച് പലപ്രാവശ്യം കുത്തിവെച്ചാലും പശുക്കള്‍ പശുക്കള്‍ ഗര്‍ഭം ധരിക്കാതിരിക്കുക, പ്രസവസംബന്ധമായ അസുഖങ്ങള്‍, ക്യാല്‍സ്യത്തിന്റെ കുറവ്, കീറ്റോണ്‍ ബോഡീസ്, അകിട് വീക്കം മുതലായവയും നഷ്ടത്തിന് കാരണമാകുന്ന ചില ഘടകങ്ങളാണ്. അതിനോടൊപ്പം ഒരു പശുക്കുട്ടിയെ വളര്‍ത്തുവാന്‍ 20,000 രൂപ എവിടെ നിന്നാണ് കണ്ടെത്തുക? പശു ഒന്നിന് ശരാശരി 10.00 രൂപയുടെ ചാണകം കിട്ടുന്നത് പോലും ലാഭം എന്ന് പരയുവാന്‍ കഴിയില്ല. അത് പ്രയോജനപ്പെടണമെങ്കില്‍ കുറെ നെല്‍കൃഷികൂടി ഏറ്റെടുക്കണം. ഉപഭോക്താവിന് നല്ല അരിയും കൂടി കിട്ടുമല്ലോ. വയ്കോല്‍ കാലിത്തീറ്റയും ആകും.
പൊതുജനത്തിന്റെ നികുതിപ്പണം ചെലവാക്കി ഉപഭോക്തൃസംരക്ഷണത്തിനുവേണ്ടി പാല്‍ ലഭ്യമാക്കുമ്പോഴുള്ള ചെലവും അതിലൂടെ വന്നുചേര്‍ന്ന നഷ്ടവും പൂഴ്തിവെയ്ക്കുവാന്‍ കഴിയില്ലല്ലോ. എന്തായാലും ഇതേ രീതിയില്‍ മില്‍മ, ക്ഷീര പോലുള്ള മില്‍ക്ക് മാര്‍ക്കറ്റിംഗ് സൊസൈറ്റികള്‍ക്കുകൂടി ആവശ്യത്തിന് പശുക്കളെ സര്‍ക്കാര്‍ ചെലവില്‍ ലഭ്യമാക്കുന്നത് നല്ലതാണ്. ഒന്നുമില്ലെങ്കില്‍ പൊതുമേഖലയായതുകൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വരില്ലല്ലോ.
-
No Comments
3-1-08
വിതുര ജഴ്സിഫാമിലേക്ക് പശുക്കളെ വാങ്ങിയത് രഹസ്യമായെന്ന് പരാതി
വിതുര: ജനപ്രതിനിധികളുടെയും തൊഴിലാളി യൂണിയന്‍ ഭാരവാഹികളുടെയും പങ്കാളിത്തമില്ലാതെയാണ് വിതുര അടിപറമ്പ് ജഴ്സിഫാമിലേക്ക് പശുക്കളെ വാങ്ങിയതെന്ന് പരാതി. അഞ്ചുലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവാക്കി 20 നാടന്‍ പശുക്കളെയാണ് ഈ മാസം ആദ്യം ഫാമിലേക്ക് വാങ്ങിയത്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, ഫാം ഡെപ്യൂട്ടി ഡയറക്ടര്‍, വിവിധ മൃഗഡോക്ടര്‍മാര്‍, ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം, പഞ്ചായത്ത് അംഗം, തൊഴിലാളി പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന സമിതിക്കായിരുന്നു പശുക്കളെ വാങ്ങാനുള്ള ചുമതല. എന്നാല്‍ ഈ സമിതിയുടെ ആദ്യയോഗം മാത്രമേ നടന്നുള്ളൂവെന്നാണ് ആക്ഷേപം. ഫാമില്‍ കറവ തുടങ്ങിയശേഷമാണ് സമിതിയിലെ പലരും പശുക്കളെ വാങ്ങിയതറിഞ്ഞത്.
നെടുമങ്ങാട് താലൂക്കിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ നിന്നാണ് പശുക്കളെ വാങ്ങിയത്. ഇടനിലക്കാരുടെ സഹായത്തോടെയായിരുന്നു ഇത്.
ശരാശരി 25,000 രൂപയ്ക്ക് മുകളില്‍ ഒരു പശുവിന് വിലയായിട്ടുണ്ട്. എന്നാല്‍ ഇവയുടെ പാലുല്പാദനം അത്രത്തോളം മെച്ചമല്ലെന്നാണ് വിവരം. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വിതുര ജഴ്സിഫാമില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് പശുക്കളെ വാങ്ങിയത്. ഇതില്‍ അഴിമതി ഉണ്ടാവാതിരിക്കാന്‍ കൂടിയാണ് ബന്ധപ്പെട്ടവരുടെ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്.
കുറച്ച് ആടുകള്‍ മാത്രം അവശേഷിച്ച നിലയില്‍ ജഴ്സിഫാം ഏറെനാളായി അനാധാവസ്ഥയിലായിരുന്നു. എന്നാല്‍, ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും സംയുക്ത പദ്ധതികളിലൂടെ ഫാം ഇപ്പോള്‍ നവീകരണത്തിന്റെ പാതയിലാണ്. പക്ഷേ, നവീകരണത്തിന്റെ പേരിലുള്ള അഴിമതി അനുവദിക്കാനാവില്ലെന്ന് അടിപറമ്പ് നിവാസികള്‍ പറയുന്നു. ഒരുകാലത്ത് നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന വിതുര ജഴ്സിഫാമിനെ തകര്‍ത്തതും ഇത്തരം അഴിമതികളായിരുന്നു.
അതേസമയം ഫാമിനുവേണ്ടി ആത്മാര്‍ഥമായി ജോലിചെയ്തത് ഇഷ്ടപ്പെടാത്ത ചിലരാണ് ദുഷ്പ്രചരണത്തിന് പിന്നിലെന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതലയുള്ള ഡോ. ഷാജി റഹ്മാന്‍ ‘മാതൃഭൂമി’യോട് പറഞ്ഞു.
4-1-08
വിതുര ജഴ്സിഫാം പ്രവര്‍ത്തനം സുതാര്യമെന്ന് ജില്ലാ പഞ്ചായത്തംഗം
വിതുര : ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള വിതുര അടിപ്പറമ്പ് ജഴ്സിഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും പശുക്കളെ വാങ്ങിയത് രഹസ്യമായിട്ടാണെന്ന ജനുവരി മൂന്നിലെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ജില്ലാ പഞ്ചായത്തംഗം എസ്.സഞ്ജയന്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രാദേശീക കര്‍ഷകരില്‍ നിന്നും പശുക്കളെ വാങ്ങുന്നതിന് ആറു ലക്ഷം രൂപയാണ് അനുവദിച്ചത്. പശു വാങ്ങലിനായി രൂപവത്ക്കരിച്ച സമിതി നേരില്‍ക്കണ്ട് ബോധ്യപ്പെട്ട പശുക്കളെയാണ് വാങ്ങിയത്. 22 പശുക്കളെയും 21 കന്നുക്കുട്ടികളെയും വാങ്ങിയതിന് 4,84,000 രൂപ ചെലവായതായി സഞ്ജയന്‍ പറഞ്ഞു. ഇവയെ ഇന്‍ഷ്വര്‍ ചെയ്തതിന് 40,000 രൂപ, മരുന്ന് വാങ്ങിയതിന് 15,000 രൂപ, തൊഴുത്തിന്റെ അറ്റകുറ്റപ്പണിക്ക് 15,000 (വൈദ്യുതീകരണം, പ്ലമ്പിംഗ്, തറ), പശുക്കളെ കൊണ്ടുവന്നതിനും മറ്റും 21,000 രൂപ എന്നിങ്ങനെയും ചെലവ് വന്നിട്ടുണ്ട്. പ്രതിദിന പാലുല്പാദനം 250 നു മുകളിലാണെന്നും ജില്ലാ പഞ്ചായത്തംഗം അറിയിച്ചു.
ലേഖകന്റെ വിശദീകരണം
വിതുര ജഴ്സി ഫാമിലെ പശുവാങ്ങലിനെപ്പറ്റി ഉയര്‍ന്ന ആക്ഷേപങ്ങളെ കൂടുതല്‍ പ്രസക്തമാക്കുകയാണ് ജില്ലാ പഞ്ചായത്തംഗത്തിന്റെ പ്രസ്താവന. അതനുസരിച്ച് ശരാശരി ഒരു പശുവില്‍നിന്ന് കിട്ടുന്ന പരമാവധി പാല്‍ 11.3 ലിറ്ററാണ്. ഇത് പശുവിന്റെ വിലയുമായി പൊരുത്തപ്പെടുന്നില്ല. കാലിത്തൊഴുത്തിന്റെ വൈദ്യുതീകരണത്തിനും പ്ലമ്പിങ്ങിനും മറ്റുമായി 15,000 രൂപ ചെലവാക്കിയെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനായി പ്രാദേശികാടിസ്ഥാനത്തില്‍പ്പോലും ദര്‍ഘാസ് വിളിച്ചില്ല. പശു വാങ്ങലിനായി രൂപവത്ക്കരിച്ച സമിതി ഒറ്റ യോഗമേ കൂടിയിരുന്നുള്ളുവെന്ന ‘മാതൃഭൂമി’ വാര്‍ത്തയിലെ പരാമര്‍ശം ജില്ലാ പഞ്ചായത്തംഗം നിഷേധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പശുവാങ്ങലിന് രഹസ്യ സ്വഭാവം ഉണ്ടായിരുന്നുവെന്ന ആക്ഷേപത്തെ ഇത് സാധൂകരിക്കുന്നു.
വാര്‍ത്തകള്‍ക്ക് കടപ്പാട്- മാതൃഭൂമി
-
No Comments
കര്‍ഷകരുടെ ശ്രദ്ധയ്ക്ക് എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്
-
കാര്ഷികോല്പന്നങ്ങളുടെ വിലയിടിവ് ഉദ്പാദനം കുറയാന്‍ കാരണമാകും
-
ഒരു വിത്തുകാളയുടെ വില 1.1 കോടി
-
പാല് ഉല്പാദനം കൂടണമെങ്കില്………………
-
ക്ഷീരോദ്പാദന മേഖലയിലെ പ്രശ്നങ്ങള്‍
-
ജനിതക പരിവര്‍ത്തിത നെല്ല് കേരളത്തില്‍ വേണ്ട
-
പാലാഴി ബയോ ഡയറി ഫാം
-
കര്‍ഷിക മൃഗസംരക്ഷണ മേഖല തകര്‍ന്നാല്‍
-
കൃഷി അഭിവൃദ്ധിപ്പെടണം – എന്താണ് വഴി?
-
മാധ്യമങ്ങള്‍ കര്‍ഷകന്റെ ശത്രുക്കള്‍
-
മായം ചേര്‍ത്താല്‍ പാരിതോഷികമോ?
-
പശുക്കുട്ടി സൌജന്യമായി നല്കുന്നു
-
പാല് ചുരത്തുവാന്‍ അകിട് വേണ്ട
-









വ്യാഖ്യാനം