-
No Comments
കൃഷിയിടങ്ങള്‍ തരിശാവുകയും, കര്‍ഷകര്‍ മറ്റ് മേഖലകളിലേയ്ക്ക് ചേക്കേറുകയും ചെയ്യുന്നതില്‍ കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. നഗരമാലിന്യങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണല്ലോ വിളപ്പില്‍ശ്ശാലയില്‍ ജൈവ വള സംസ്കരണപ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ അവിടെ സംഭവിച്ചതെന്താണ്? അവിടെ ഉത്പ്പാദിപ്പിക്കപ്പെട്ട ജൈവ വളത്തിന്റെ ഗുണനിലവാരമില്ലായ്മ ജൈവ വളമാക്കി വിപണിയിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ജൈവേതരമലിന്യങ്ങള്‍ കുന്നുകൂടിക്കിടന്ന് അതില്‍നിന്ന് മഴയിലൂടെ ഒഴുകിയെത്തുന്ന ജലം കരമനയാറ്റിനെ മലിനീമസമാക്കി. മത്സ്യങ്ങള്‍ ചത്തൊടുങ്ങിയതുകൂടാതെ അനേകം പമ്പുകള്‍ കരമനയാറ്റില്‍ നിന്ന് പമ്പ് ചെയ്ത് ശേഖരിച്ച് ശരിയായരീതിയില്‍ ശുദ്ധീകരണംപോലും നടത്താതെ വീടുവീടാന്തരം കുടിവെള്ളമായി എത്തിക്കുന്നു. അവിടെ താമസിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്ക് എന്തല്ലാം രോഗങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന നിഗമനത്തിലെത്തുക അസാധ്യമാണ്. രാസവളങ്ങളും കീടനാശിനികളും നിശ്ചിത അനുപാതത്തില്‍ പ്രയോഗിക്കുന്നതില്‍ കുഴപ്പമില്ല എന്ന് പ്രചരിപ്പിച്ച് കര്‍ഷകരെ വഞ്ചിച്ചു. ഇന്ന് പല കീടനാശിനികളും നിരോധിക്കപ്പെട്ടു. മലേറിയ ഇറാഡിക്കേഷനിലൂടെ വാരി വിതറിയ ഡി.ഡി.റ്റി, തെങ്ങിന്റെ മണ്ഡരിക്ക് സ്പ്രേ ചെയ്ത ഡൈക്കോഫോള്‍ എല്ലാം ഒരു ജനതയെത്തന്നെ വഞ്ചിച്ചു. അജ്ഞതയും, പ്രതികരണശേഷിക്കുറവും കാരണം കര്‍ഷകര്‍ കൃഷി ശാസ്ത്രജ്ഞരെ അനുസരിച്ചതാണ് ഏറ്റവും വലിയ തെറ്റ്. ഇന്ന് പല കര്‍ഷകരും പലതും തിരിച്ചറിഞ്ഞിരിക്കുന്നു. കര്‍ഷകര്‍ക്ക് ശബ്ദിക്കുവാന്‍ ഇന്റെര്‍നെറ്റിന്റെ വിശാലമായ ലോകവും, തെരഞ്ഞാല്‍ക്കിട്ടുന്ന അറിവുകളും വളരെ വിശാലമാണ്. നാളിതുവരെ കാര്‍ഷിക ഗവേഷണങ്ങള്‍ക്കായി വിനിയോഗിച്ച കോടാനുകോടി ധനം എത്രത്തോളം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്തു എന്നത് പഠനവിഷയമാക്കേണ്ട ഒന്നാണ്. അല്പമെങ്കിലും കാര്‍ഷികമേഖലയില്‍ പ്രയോജനം ലഭിച്ചത് റബ്ബര്‍കൃഷിയില്‍ മാത്രമാണ്. കാര്‍ഷിക ഗവേഷണങ്ങളുടെ പരാജയം എക്‌സ്ടെന്‍ഷനില്‍ വന്ന പാളിച്ചകളാണ് എന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് പതിവ്. കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തുന്ന ഈ ഡിപ്ലൊമ കോഴ്സുകൊണ്ടെന്തു പ്രയോജനം?
വെറ്ററനറി സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളും നിരാശാ ജനകമാണ്. മാലിന്യ സംസ്കരണത്തിന് ഉത്തമ മാതൃകയായി അനുസരിക്കാന്‍ കഴിയുന്ന തുമ്പൂര്‍മൂഴി കമ്പോസ്റ്റിഗ് എന്ന എയറോബിക് കമ്പോസ്റ്റിംഗ് രീതിയെക്കുറിച്ച് ഒരു വിവരവും വെറ്ററനറി സര്‍വ്വകലാശാലയുടെ വെബ് സൈറ്റില്‍ ലഭ്യമല്ല. ഒരാഴ്ചയ്ക്കകം വെറ്ററനറി യൂണിവേഴ്സിറ്റിയുടെ സൈറ്റില്‍ എയറോബിക് കമ്പോസ്റ്റിംഗിനെപ്പറ്റി പ്രസിദ്ധീകരിക്കാമെന്ന് ഡോ. രാംകുമാര്‍ ഉറപ്പ് തന്നു. ഡോ. വേണുഗോപാലിനെയും കൂട്ടി എന്റെ കൃഷിയിടം സന്ദര്‍ശിക്കാമെന്നും പറയുകയുണ്ടായി. ഒരു കര്‍ഷകനായ എനിക്ക് അയല്‍പക്കത്തെ പുരയിടത്തില്‍ ചത്ത് കിടന്ന് നാറ്റം വിതച്ച പുഴുത്ത പട്ടിയെ മൂന്നു ബക്കറ്റ് സ്ലറി ഒഴിച്ച് അതിന് മുകളില്‍ അല്പം മണ്ണും നിക്ഷേപിച്ചപ്പോള്‍ ദുര്‍ഗന്ധം പൂര്‍ണമായും ഒഴിവായിക്കിട്ടി. എന്റെ കുടുംബം സാക്ഷിയാണതിന്. ഇതില്‍ നിന്നുതന്നെ എയറോബിക് കമ്പോസ്റ്റിംഗിന്റെ നേട്ടങ്ങള്‍ മനസ്സിലാക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. പാല്‍ ക്ഷാമം തീര്‍ക്കാനായി കൂടുതല്‍ പാല്‍ തരുന്ന ഇനങ്ങള്‍ തേടി വിദേശങ്ങളെ ആശ്രയിക്കുന്ന ഭരണകൂടം ക്ഷീര കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു എന്നാണ് മനസ്സിലാക്കാന്‍ കഴിയുക.
നഗരസഭ അടിയന്തിരമായി ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം. കാര്‍ഷിക സര്‍വ്വകലാശാലകളും വെറ്ററനറി യൂണിവേഴ്സിറ്റിയും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
-
2 Comments
7-09-08 ല്‍ കേരളകൌമുദിവാര്‍ത്ത ഞാനിന്നലെ ഇട്ട പോസ്റ്റ് വിഷയം പ്രസിദ്ധീകരിച്ചിരിക്കുന്നു.
കേരളകൌമുദിയില്‍ വന്ന “ലഫഴദവദദഭഴയനന്‍വര്‍ന്‍ഴഫ.ഭസല്‍.യഷ” എന്ന ലിങ്ക് http://www.keralaagriculture.gov.in/ ആംഗലേയ അക്ഷരങ്ങള്‍ യൂണികോഡായി മാറുമ്പോള്‍ സംഭവിക്കുന്ന തെറ്റാണ്.
സംശയമുള്ളവര്‍ കാര്‍ഷിക കേരളം എന്ന മുകളിലത്തെ ചിത്രത്തില്‍ ഞെക്കി തുറക്കുന്ന പേജില്‍ ഇടത്തെ അറ്റം ഗവ. ഓഫ് കേരളയുടെ താഴെ കാണുന്ന Malayalam ഞെക്കൂ.
കാര്‍ഷികകേരളം.ഓര്‍ഗ് എന്ന ലിങ്കില്‍ നിന്ന് ചാടി അശ്ലീല സൈറ്റിലെത്തുന്നത് സര്‍ക്കാര്‍ സൈറ്റില്‍ ലഭ്യമാക്കിക്കൊണ്ട് കേരള്‍സ്.കോമിനെ കടത്തിവെട്ടിയിരിക്കുന്നു. സര്‍ക്കാര്‍ വക വെബ് സൈറ്റുകള്‍ പ്രൈവറ്റ് ഏജന്‍സികള്‍ ചെയ്യുമ്പോള്‍ അവര്‍ കാട്ടിക്കൂട്ടുന്ന കോമാളിത്തരത്തിന് ഏറ്റവും വലിയ ഒരുദാഹരണം. സര്‍ക്കാര്‍ സൈറ്റുകളില്‍ നിന്ന് കിട്ടുന്ന ഹിറ്റുകളെ കാശാക്കിമാറ്റുന്ന കുതന്ത്രം.
-
1 Comment
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലക്ക് കൃഷിമന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മ കൃഷി ഭവനുകളിലൂടെ 3500 പായ്ക്കറ്റ് ബ്രൊമോഡിയോലോണ്‍ എന്ന രാസവസ്തു അടങ്ങിയ റൊഡോഫെ എന്ന എലിവിഷം കേരളസ്റ്റേറ്റ് വെയര്‍ഹൗസ് മുഖാന്തിരം വിതരണം ചെയ്യുകയുമുണ്ടായി. അന്ന് ഈ വിഷയം ബൂലോഗത്തെ ചില നല്ലബുദ്ധിയുള്ളവര്‍ ഏറ്റെടുക്കുകയും മുഖ്യമന്ത്രിയ്ക്ക് കൂട്ട പരാതി അയക്കുവാന്‍ ഒരു ശ്രമം നടത്തുകയുണ്ടായി. അതേ എലിവിഷം വീണ്ടും കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലും വിതരണം ചെയ്തു. അക്കാര്യം അപ്പോള്‍ത്തന്നെ ദീപിക ദിനപത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ അതേവിഷം പ്രത്യേകിച്ചും സ്ത്രീകളില്‍ അമിതമായ രക്തസ്രാവത്തിന് കാരണമാകുന്നുവെന്ന് നോര്‍വേജിയന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പബ്ളിക് ഹെല്‍ത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. എല്ലാ പെസ്റ്റിസൈഡുകളും ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെന്നുള്ള കൃഷി ശാസ്ത്രജ്ഞന്മാര്‍തന്നെ പ്രചാരകരായി മാറുന്നതിന്റെ തെളിവാണ് ബ്രോമോഡിയോലോണ്‍ കാര്യക്ഷമതയുള്ള എലിവിഷമാമെന്ന് ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്.
- 2006 ജനുവരി 03 – ന് പ്രസിദ്ധീകരിച്ച എലിയെക്കൊല്ലാന്‍ എലിവിഷം
- 2006 ജനുവരി 07 -ന് പ്രസിദ്ധീകരിച്ച എലിവിഷത്തെപ്പറ്റി ചില ടെലഫോണ്‍ സംഭാഷണങ്ങള്‍
- 2006 ജനുവരി 28 -ന് പ്രസിദ്ധീകരിച്ചത് മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്
- 2006 ഫെബ്രുവരി 09 -ന് പ്രസിദ്ധീകരിച്ച എലിവിഷം വരും തലമുറയുടെ ശാപം
യു.എസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി എലിവിഷങ്ങളുടെ ഉപയോഗവും വിപണനവും നിയന്ത്രിക്കുവാന്‍ തീരുമാനിച്ചു. യുണൈറ്റെഡ് പ്രസ് ഇന്‍റര്‍നാഷണല്‍ പ്രസിദ്ധീകരിച്ചതാണിത്.
The 10 rodenticides — brodifacoum, bromadiolone, bromethalin, chlorophacinone, cholecalciferol, difethialone, difenacoum, diphacinone, warfarin and zinc phosphide — will no longer be sold or distributed to the consumer market and bait stations will be required for all outdoor, above ground uses for products containing the ingredients.
നമ്മുടെ ശാസ്ത്രജ്ഞരും ഭരണകൂടവും എന്നാണാവോ ഇനി കണ്ണൊന്ന് തുറക്കുക.
-
4 Comments
മില്‍മയും മാറി മാറി ഭരിച്ച സര്‍ക്കാരുകളും കേരളത്തിലെ മൃഗസംരക്ഷണം ഇന്നത്തെ നിലയില്‍ എത്തിച്ചു. എന്നാല്‍ മില്‍മയെ മുഖ്യപ്രതിയാക്കിയും ഭരിക്കുന്ന സര്‍ക്കാരിനെ കുറ്റം പറഞ്ഞും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആരും തന്നെ സത്യം മനസിലാക്കുന്നില്ല എന്നതാണ് വാസ്തവം. 1983 മുതല്‍ 2005 വരെ ഒരു യൂണിവേഴ്സിറ്റി രണ്ടാം ഗ്രേഡ് ഉദ്യോഗസ്ഥന് 10.51 % ശമ്പള വര്‍ദ്ധനരേഖപ്പെടുത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മൊത്തമായി ഉണ്ടായ ശമ്പള വര്‍ദ്ധനവിന്റെ അനുപാതം തന്നെയാണ്. കാര്‍ഷിക മേഖലയിലും ക്ഷീരോത്പാദനമേഖലയിലും അത്തരം ഒരു വളര്‍ച്ച കൈവരിക്കുവാന്‍ കഴിയാതെ പോയത് ഇവ രണ്ടും തകരുവാന്‍ കാരണമായി. വര്‍ദ്ധിച്ചുവരുന്ന ഐ.ടി മേഖലയുടെ കുതിപ്പും ആ മേഖലയില്‍ പണിയെടുക്കുന്നവരുടെ ശമ്പളവും ഇടനിലക്കാരുടെ സ്വാധീനത്താല്‍ അതിന്റെ ഒരംശം പോലും കര്‍ഷകരില്‍ എത്തുന്നില്ല. ഭക്ഷ്യക്ഷാമവും പാല്‍ക്ഷാമവും പരിഹരിക്കുവാന്‍ ജനറ്റിക് എഞ്ചിനീയറിങ്ങ് ആണ് എന്ന് മുറവിളി കൂട്ടുന്നവര്‍ ഒന്ന് മനസിലാക്കണം മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിക്കുവാന്‍ ഒരു ജനറ്റിക് എഞ്ചിനീയറിങ്ങിനും കഴിയില്ല എന്നത്. മണ്ണില്‍നിന്ന് ഊറ്റിയെടുത്ത് തല്‍ക്കാലം പരിഹാരം കണ്ടെത്തുവാന്‍ കഴിഞ്ഞാലും അത് സര്‍വ്വ നാശത്തിനും വഴിവെയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ക്ഷീരോല്‍പാദനം വര്‍ദ്ധിക്കണമെങ്കില്‍ മിതമായി പാല്‍തരുന്ന രോഗപ്രതിരോധശേഷിയുള്ള നമ്മുടെ പ്രകൃതിക്കിണങ്ങിയ പശുക്കളുടെ എണ്ണം കൂടുകയും അവയെ ലാഭകരമായി വളര്‍ത്തുവാന്‍ കഴിയുകയും വേണം. ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളും, പാല്‍ വിപണന സംഘങ്ങളും കര്‍ഷകരെ ചൂഷണം ചെയ്യുക മാത്രമല്ല ഉത്പാദന ചെലവ് പരിഗണിക്കാതെ പാല്‍ വിലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ് ചെയ്യുന്നത്. 1992 ല്‍ 3.25 രൂപയ്ക്ക് പാല്‍ വിറ്റിരുന്ന എനിക്ക് ലാഭം തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പാല്‍ വിലയിലെ കുറവ് പരിഹരിക്കത്തക്കവിധം താണവിലക്ക് കാലിത്തീറ്റ ലഭ്യമാക്കി 5.50 രൂപ പ്രതിലിറ്റര്‍ വിലയ്ക്ക് പാല്‍ സംഭരിച്ച് 6.00 രൂപയ്ക്ക് വിറ്റിരുന്നത് സംഭരണവില 12.00 രൂപയായപ്പോള്‍ വിപണനവില 17.00 രൂപയായി. (ഇതെനിക്കറിയാവുന്ന ഏകദേശ കണക്കാണ്) ചുരുക്കിപ്പറഞ്ഞാല്‍ ഒരു രൂപ ലാഭത്തില്‍ 13.00 രൂപയ്ക്ക് വില്‍ക്കുവാന്‍ കഴിയണമായിരുന്നു. ഇത്തരത്തിലൊരു ആനുപാതിക വര്‍ദ്ധനവിന് പകരം പാലില്‍ നിന്ന് വെണ്ണയും നീക്കം ചെയ്ത് വെള്ളവും പാല്‍പ്പൊടിയും ചേര്‍ക്ക് സുന്ദരമായ പാല്‍ക്കവറുകളില്‍ വിപണിയില്‍ എത്തിക്കുന്നു. ഉപഭോക്താവ് എന്ന ജനത്തിനും അതാണ് ഇഷ്ടം. ശുദ്ധമായ പാല്‍ ആര്‍ക്കും കഴിക്കുവാന്‍ പാടില്ല എന്ന് ചില ഡോക്ടര്‍മാരും സഹായത്തിനുണ്ട്. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന പാലാഴി ഡയറിയുടെ പവന്‍ മില്‍ക്ക് ഇതിനൊരപവാദം തന്നെ. ക്ഷീരോദ്പാദക സംഘങ്ങള്‍ 12.60 രൂപയ്ക്ക് ക്ഷീരകര്‍ഷകനില്‍ നിന്ന് പാല്‍ വാങ്ങി അവിടെവെച്ച് 17 രൂപയ്ക്ക് വില്കുന്ന സംഭവവും ഈ മേഖലയിലെ പ്രശനങ്ങള്‍ക്കൊരുദാഹരണമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്ന് രൂപ ഒരുകിലോ എള്ളിന്‍ പിണ്ണാക്കിന് വിലയുണ്ടായിരുന്നപ്പോള്‍ ക്ഷീര സംഘങ്ങളില്‍ നിന്ന് കര്‍ഷകന് ആറുരൂപ ലിറ്ററൊന്നിന് വില ലഭിക്കുമായിരുന്നു. പിണ്ണാക്കിന് അഞ്ചിരട്ടിയായി വര്‍ദ്ധിച്ചപ്പോള്‍ പാല്‍ വില ഇരട്ടിയായി. അവിടെ മനസിലാക്കാം ക്ഷീരകര്‍ഷകരുടെ ആമേഖല കൈയ്യൊഴിയുവാനുള്ള തീരുമാനം. 2001-02 ല്‍ 27 ലക്ഷം ടണ്‍ പാല്‍ ഉദ്പാദിപ്പിച്ച സംസ്ഥാനം 2005-06 ല്‍ 20 ലക്ഷമായി കുറഞ്ഞപ്പോള്‍ വിപണന സംഘങ്ങള്‍ക്ക് ചെലവിന് പണം ഉദ്പാദനം കുറഞ്ഞ പാലില്‍ നിന്ന് കണ്ടെത്തേണ്ടി വന്നു. അത് കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട വില ലഭ്യമാക്കാതെ കര്‍ഷകരെ ആ മേഖലയില്‍ നിന്ന് ആട്ടിയോടിക്കുകയല്ലെ ചെയ്തത്? കൂടുതല്‍ പാല്‍ നല്‍കുന്ന പശുക്കളെ വളര്‍ത്തി പരിഹാരം കാണാമെന്ന വ്യാമോഹം പൂവണിയില്ല. അത്തരത്തില്‍ ഒരു ശ്രമം ഇന്ന് പശു വളര്‍ത്തുന്നവരും പശുക്കളെ കയ്യൊഴിയുവാന്‍ കാരണമാകും. കാരണം ക്ഷീരോദ്പാദനം കൂടിയ പശുക്കള്‍ക്ക് രോഗ പ്രതിരോധശേഷിയും കുറവായിരിക്കും. മാത്രവുമല്ല പാലിനും ഗുണം കാണില്ല. മാത്രവുമല്ല പശുക്കളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഭൂമില്‍ വീഴുന്ന ചാണകം, ഗോമൂത്രം മുതലായവ മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിച്ച് കാര്‍ഷികോത്പാദന വര്‍ദ്ധനവിനും കാരണമാകും.
കാര്‍ഷികമേഖലയുടെയും മൃഗസംരക്ഷണമേഖലയുടെയും നിലനില്‍പ്പിന് ഉദ്പാദനചെലവിന് മുകളിലുള്ള വില കര്‍ഷകര്‍ക്ക് കിട്ടിയേ തീരൂ. ബംഗാളില്‍ പക്ഷിപ്പനിക്ക് പിന്നാലെ മൃഗങ്ങള്‍ക്ക് ആന്ത്രാക്സ് വന്ന് ചാകുന്നു. വ്യാവസായിക വളര്‍ച്ച ഇതിന് പരിഹാരമാകുമോ? സര്‍ക്കാര്‍ ശ്രമത്തില്‍ വന്‍കിടക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ഡയറികള്‍ തുടങ്ങിയാല്‍ തകരുന്ന കാര്‍ഷികമേഖലയ്ക്ക് ആക്കം കൂടുകയേ ഉള്ളു. കാരണം ഇവിടെ ലഭ്യമായ ചാണകം മുഴുവനും അവര്‍ തീറ്റപ്പുല്‍കൃഷിക്കായി വിനിയോഗിക്കുകയും നിലവിലുള്ള കര്‍ഷകര്‍ ക്ഷീരോദ്പാദനം അവയാനിപ്പിക്കുകയും ചെയ്തുകഴിഞ്ഞാല്‍ പിന്നീട് പാലിന്റെ വിലയുടെ നിര്‍ണയവും ഈ വന്‍കിടക്കാരുടെ കൈകളിലായി മാറും.
മനോരമ 07-02-08 ന് പ്രസിദ്ധീകരിച്ചത് ചുവടെ ചേര്‍ക്കുന്നു.
കന്നുകാലികളുടെ എണ്ണം കുറയുന്നു എന്ന റിപ്പോര്‍ട്ട് പൂഴ്ത്തി
തൊടുപുഴ: സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണത്തില്‍ മുപ്പതു ശതമാനത്തോളം കുറവുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു സെന്‍സസ് റിപ്പോര്‍ട്ട് മൃഗസംരക്ഷണ വകുപ്പ് രഹസ്യമാക്കിവച്ചു. കന്നുകാലികളുടെ എണ്ണത്തിലെ ഭീമമായ കുറവ് കേന്ദ്ര-സംസ്ഥാന ഫണ്ടുകളുടെ ലഭ്യത കുറയ്ക്കുമെന്ന ഭയത്താലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തത്.ആദ്യ സെന്‍സസില്‍ കുറവു കണ്ടെത്തിയതിനെത്തുടര്‍ന്നു ഘടന മാറ്റി ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്തി വീണ്ടും കണക്കെടുപ്പു നടത്തിയെങ്കിലും പുരോഗതി ഉണ്ടായില്ല. സംസ്ഥാനത്തെ കടുത്ത പാല്‍ക്ഷാമത്തിന്റെ കാരണങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന റിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്നാണു തീരുമാനം.
മുന്‍ സെന്‍സസ് അനുസരിച്ചു സംസ്ഥാനത്തുള്ള 32 ലക്ഷം കന്നുകാലികളുടെ എണ്ണത്തിലാണു ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നത്. അതേസമയം ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലൂടെ കോടികളുടെ ധനസഹായം നല്‍കിയിട്ടും ക്ഷീരകര്‍ഷകരെ കാലിവളര്‍ത്തലിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കാത്തതു പരാജയമായി വിലയിരുത്തിയിരുന്നു.
അതിലുപരി കാലിവളര്‍ത്തലില്‍നിന്നുള്ള വ്യാപകമായ കൊഴിഞ്ഞുപോക്ക് സംബന്ധിച്ചു മുന്നറിയിപ്പു നല്‍കാനോ തടയുന്നതിനോ ഇരു വകുപ്പുകള്‍ക്കും സാധിച്ചില്ലെന്നു വിമര്‍ശനം ഉയര്‍ന്നു. പാല്‍ ഉല്‍പാദന രംഗത്തേക്കു കടക്കാനുള്ള സര്‍ക്കാരിന്റെ പുതിയ ശ്രമത്തിലും കര്‍ഷകരെ ആകര്‍ഷിക്കാനും സഹായിക്കാനുമുള്ള യാതൊരു നടപടിയുമില്ല.
ഒരു പഞ്ചായത്തില്‍ 1500 പശുക്കളെ നല്‍കുന്ന വിദര്‍ഭ പാക്കേജ്, പശുഗ്രാമം, കന്നുകുട്ടി പരിപാലനം തുടങ്ങി കോടികളുടെ പദ്ധതികളാണു ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇവയെല്ലാംതന്നെ ബോധവല്‍ക്കരണ പരിപാടികളിലും സെമിനാറുകളിലും പരിശീലനങ്ങളിലും പ്രഭാഷണങ്ങളിലും ഒതുങ്ങുന്നതാണ്. അതേസമയം കാലിവളര്‍ത്തലില്‍നിന്ന് ഒരു രൂപ പോലും വരുമാനം ഉയരുന്ന ഒരു പദ്ധതികളും ഇതുവരെ നടപ്പാക്കിയിട്ടില്ല.
മില്‍മ രണ്ടു പ്രാവശ്യം വില വര്‍ധിപ്പിച്ചിട്ടും കര്‍ഷകനു വര്‍ധനവിന്റെ പകുതിപോലും ലഭിച്ചില്ല. രണ്ടു വര്‍ധനവും അന്യസംസ്ഥാന പാല്‍ ലോബിയെയാണു സഹായിച്ചത്.
കൂടാതെ പദ്ധതികള്‍ കേമമായി നടത്തുമ്പോഴും അവയുടെ പ്രയോജനം സംബന്ധിച്ചു വിലയിരുത്തല്‍ നടത്താറില്ല. പകരം ഫണ്ട് ചെലവഴിച്ചതു മാത്രമാണ് ഇതു സംബന്ധിച്ച യോഗങ്ങളില്‍ പരിശോധിക്കുക.
വികലമായ നയങ്ങളോടെ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പാകട്ടെ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുന്നതിലും യാതൊരു മാനദണ്ഡവും പുലര്‍ത്താറില്ല. ഏകദേശം 450 പശുക്കളുള്ള മന്ത്രി സി. ദിവാകരന്റെ മണ്ഡലത്തിലെ പഞ്ചായത്തായ കരുനാഗപ്പിള്ളിയിലും 15000 ല്‍ ഏറെ പശുക്കളുള്ള അട്ടപ്പാടിയിലും ഉദ്യോഗസ്ഥരുടെ എണ്ണം തുല്യമാണ്.
-
6 Comments
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ മുന്‍പാകെ സമര്‍പ്പിക്കുന്നു.
മൈക്രോസോഫ്ടിനെ സ്കൂളുകളില്‍ കുടിയിരുത്തുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ മൈക്രോസോഫ്ടിനെ വീണ്ടും കുടിയിരുത്താന്‍ വിദ്യാഭ്യാസവകുപ്പിലെ ഉന്നതര്‍ ശ്രമിക്കുന്നു. സ്കൂളുകളില്‍ പഠിപ്പിക്കുന്ന സ്വതന്ത്രസോഫ്ട്വേറായ ലിനക്സിനെ ഒഴിവാക്കുന്നതിനുര്‍ ശ്രമത്തിനുപിന്നില്‍ ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടറേറ്റിലെ ചില പ്രമുഖരുമുണ്ട്.
ഇതിന്റെ ഭാഗമായി യുവജനോത്സവത്തിന്റെ നടത്തിപ്പ്, സ്കോര്‍, മത്സരങ്ങളുടെ ക്രമം എന്നിവ രേഖപ്പെടുത്താനും എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുവേണ്ടി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാനുമായി രണ്ട് സോഫ്ട്വേറുകള്‍ സ്കൂളുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്ട്വേര്‍ വേണം. ഒരു സ്കൂളിലും ഈ ഓപ്പറേറ്റിംഗ് സിസ്റ്റം നിലവില്ല. എല്ലാ സ്കൂളുകളിലേയും കമ്പ്യൂട്ടറുകളില്‍ മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്ട്വേറും എം.എസ് ഓഫീസ് സോഫ്ടവേറും ലോഡ് ചെയ്യുകയാണ്. മൈക്രോസോഫ്ടില്‍ നിന്ന് ഒറിജിനല്‍ സോഫ്ട്വേറുകള്‍ വാങ്ങണമെങ്കില്‍ 15000 രൂപ നല്‍കേണ്ടിവരും. അതിനാല്‍ എല്ലായിടത്തും വ്യാജസോഫ്ട്വേറുകളാണ് ഉപയോഗിക്കുന്നത്. പകര്‍പ്പവകാശ നിയമപ്രകാരം ഇത് ക്രിമിനല്‍ കുറ്റമാണെങ്കിലും മൈക്രോസോഫ്ടുകൂടി അറിഞ്ഞുകൊണ്ടായതിനാല്‍ ഇപ്പോള്‍ പ്രശ്നം ഉണ്ടാക്കില്ല. സ്കൂളുകളില്‍ മൈക്രോസോഫ്ട് വ്യാപിച്ചുകഴിഞ്ഞാല്‍ അടുത്ത പടിയായി സോഫ്ട്വേറിന്റെ ഒറിജിനല്‍ വാങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്.ഐ.ടി അറ്റ് സ്കൂള്‍ മുമ്പ് മൈക്രോസോഫ്ടിനെയാണ് പ്രോത്സാഹിപ്പിച്ചിരുന്നത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 2005 മുതല്‍ ലിനക്സ് പഠിപ്പിക്കാന്‍ തുടങ്ങി.കടപ്പാട്- കേരളകൗമുദി (22-12-07)
പുസ്തകം പ്രിന്റു ചെയ്യാന്‍ പാഴാക്കിയത് 5.57 കോടി രൂപ
സര്‍ക്കാരിലെ ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ക്കാണ് പാഠപുസ്തകങ്ങള്‍ സമയത്ത് പ്രിന്റ് ചെയ്യിപ്പിച്ച് സ്കൂളുകളില്‍ എത്തിക്കാനുള്ള ചുമതല. കേരളത്തില്‍ 3 സെണ്ട്രല്‍ ടെക്സ്റ്റ് ബുക്ക് സ്റ്റോറുകളും, 34 ഡിസ്ട്രിക്ട് ടെക്സ്റ്റ് ബുക്ക് ഡിപ്പോകളും നിലവിലുണ്ട്. ഇവര്‍ വഴിയാണ് പാഠപുസ്ത്കങ്ങള്‍ നാടെങ്ങും വിതരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പിന്നാണ്ടത്തെ പുസ്തകങ്ങള്‍ പ്രിന്റ് ചെയ്യുന്നതിനു മുമ്പായി മേല്‍പ്പറഞ്ഞ ഡിപ്പോകളിലും, സ്റ്റോറുകളിലും നീക്കിയിരിക്കുന്ന പാഠപുസ്തകങ്ങളുടെ കണക്കെടുക്കേണ്ടത് സ്വാഭാവികം മാത്രം. മാത്രമല്ലാ, ഇനിവരുന്ന കൊല്ലങ്ങളില്‍ സിലബസ്സില്‍ മാറ്റം വല്ലതും വരുത്തിയിട്ടുണ്ടോ എന്നും മുന്‍ കൂട്ടി മനസ്സിലാക്കിയിരിക്കണം.
ഒന്ന്, രണ്ട്, മൂന്ന്, ഒന്‍പത് എന്നീ ക്ലാസ്സുകളിലെ സിലബസ്സ് 2003-04 അക്കഡമിക് വര്‍ഷം മുതലും, നാലും അഞ്ചും ക്ലാസ്സുകളിലേത് 2004-05 വര്‍ഷം മുതലും ആറ്, ഏഴ് ക്ലാസ്സുകളിലേത് 2005-06 വര്‍ഷം മുതലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് സെപ്റ്റംബര്‍ 2002-ല്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.നിലവിലുള്ള സ്റ്റോക്ക് എത്രയാണെന്ന് കണക്കാക്കാതെ, വരാന്‍ പോകുന്ന സിലബസ്സ് മാറ്റത്തെപ്പറ്റി ഒന്നും ചിന്തിക്കാതെ നമ്മുടെ ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ 2002-03 ല്‍ 34.66 ലക്ഷം പുസ്തകങ്ങളും 2003-04 ല്‍ 68.25 ലക്ഷം പുസ്തകങ്ങളും പ്രിന്റ് ചെയ്യിച്ചു. അതുകൊണ്ടെന്തായി, 6.19 കോടി രൂപ വിലയുള്ള 61.01 ലക്ഷം പുസ്തകങ്ങള്‍ ആവശ്യത്തിലധികമായിപ്പോയി. മാത്രമല്ല അതില്‍ 54.91 ലക്ഷം പുസ്തകങ്ങല്‍ സിലബസ്സ് മാറ്റം കാരണം ഉപയോഗ ശൂന്യവുമായി. ഉപയോഗശൂന്യമായതിനു മാത്രം സര്‍ക്കാരിനു ചിലവായത് 5.57 കോടി രൂപയാണ്.
അങ്ങനെ ഒരു ടെക്സ്റ്റ് ബുക്ക് ഓഫീസറുടെ സല്‍പ്രവര്‍ത്തി (!!) കാരണം പൊതുഖജനാവിനു ഉണ്ടായ പാഴ്‌ചെലവ് വെറും 5.57 കോടി രൂപ.
ഈ ഉദ്ദ്യോഗസ്ഥന്‍ റിട്ടയര്‍ ചെയ്ത്, മരണശേഷം അന്വേഷണം തുടങ്ങുമായിരിക്കണം. അതുവരെ സര്‍ക്കാരില്‍ കിട്ടിയിരിക്കുന്ന ഏ.ജി യുടെ റിപ്പോര്‍ട്ട ചുവപ്പ് നാടയിട്ട് മുറുകെ കെട്ടിയിരിക്കുന്നുണ്ടാകും.
ലിനക്സിനു വേണ്ടിയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പാഴ്ചിലവുകള്‍
2005-06 മുതല്‍ എട്ടാം ക്ലാസ്സിലെ പാഠ്യപദ്ധതിയില്‍ ലിനക്സ് കൂടി ഉള്‍പെടുത്തികൊണ്ടുള്ള ഐ.റ്റി. പുസ്തകങ്ങള്‍ തയ്യാറാക്കണമെന്ന് ജൂലൈ 2005 ല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ എട്ടാം ക്ലാസ്സിലേക്കുള്ള ഐ.റ്റി. പുസ്തകങ്ങള്‍ (ലിനക്സ് വിഭാഗം ഉള്‍പെടുത്താതെയുള്ളത്) നേരത്തേ തന്നെ തയ്യാറാക്കികഴിഞ്ഞിരുന്നു. ആയതിനാല്‍ ലിനക്സ് വിഭാഗം മാത്രം ഉള്‍പെടുന്ന 4.86 ലക്ഷം സപ്ലിമെന്ററി പുസ്തകങ്ങള്‍ കേരളാ ബുക്സ് പബ്ലിക്കേഷന്‍ സൊസൈറ്റി (KBPS) വഴി പ്രിന്റ് ചെയ്യിപ്പിച്ച് (ആഗസ്റ്റ് 2005) എട്ടാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക്, സര്ക്കാര്‍ തീരുമാനപ്രകാരം, സൌജന്യ മായി നവംബര്‍ 2005 ല്‍ വിതരണം ചെയ്തു.
2006-07 വിദ്യഭ്യാസ വര്‍ഷത്തിലേക്കുള്ള എട്ടും ഒന്‍പതും ക്ലാസ്സുകളില്‍ ലിനക്സ് വിഭാഗം ഉള്‍പടെ യുള്ള ഐ.റ്റി. പുസ്തകങ്ങള്‍ തയ്യാറാക്കുവാനുള്ള നിര്‍ദ്ദേശം ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ക്ക് ഒക്ടോബര്‍ 2005-ല്‍ തന്നെ നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് പ്രിന്റ് ചെയ്ത് തയ്യാറാക്കുവാനുള്ള ഉത്തരവ് ടെക്സ്റ്റ് ബുക്ക് ഓഫീസറില്‍ നിന്നും KBPS നു ലഭിക്കുന്നതിനു (ഡിസംബര്‍ 2005) മുമ്പ് തന്നെ അവര്‍ ( KBPS ) ഐ.റ്റി. പുസ്തകങ്ങളുടെ 4.82 ലക്ഷം കോപ്പികള്‍ (ലിനക്സ് വിഭാഗം ഉള്‍പ്പെടുത്താത്തത്) തയ്യാറാക്കി കഴിഞ്ഞിരുന്നു. ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ ആഗസ്റ്റ് 2005 ല്‍ തന്നെ 2006-07 ലേക്ക് വേണ്ടി നല്‍കിയ പ്രിന്റ് ഓര്‍ഡറും പ്രകാരമായിരുന്നു KBPS ഇങ്ങനെ ചെയ്തത്. അങ്ങനെ വീണ്ടും എട്ടും ഒന്‍പതും ക്ലാസ്സുകളിലേക്ക് വേണ്ടി 8,23,370 ലിനക്സ് വിഭാഗം മാത്രമടങ്ങുന്ന സപ്ലിമെന്ററി പുസ്തകങ്ങള്‍ കൂടി ടെക്സ്റ്റ് ബുക്ക് ഓഫീസറുടെ ഉത്തരവും പ്രകാരം അച്ചടിക്കേണ്ടി വന്നു. അതിനു വേണ്ടി സര്‍ക്കാരിനു ചെലവായത് 7.92 ലക്ഷം രൂപ. കൂടാതെ ഒന്‍പതാം ക്ലാസിലേക്ക് വേണ്ടി നേരത്തേ അച്ചടിച്ചു വച്ചിരുന്ന (ലിനക്സ് വിഭാഗം ഇല്ലാത്തത്) പുസ്തകങ്ങള്‍ തന്നെ 1,02,800 എണ്ണം ആവശ്യത്തില്‍ കുടുതലായിരുന്നു. ഉപയോഗശൂന്യമായ ഇത്രയും പുസ്തകത്തിന് സര്‍ക്കാര്‍ ചിലവാക്കിയത് 10.16 ലക്ഷം രൂപയാണ്.
ആങ്ങനെ, 2006-07 ലേക്ക് വേണ്ടി ഐ.റ്റി. പുസ്തകങ്ങള്‍ പ്രിന്റ് ചെയ്ത വകയില്‍ മാത്രം സര്‍ക്കാര്‍ പാഴാക്കിയത് 18.08 ലക്ഷം രൂപ.
ഈ വിവരവും ഏ.ജി. നിയമസഭവഴി നമ്മുടെ സാമാജികന്‍ മാരെ അറിയിച്ചിട്ടുണ്ട്. അവര്‍ക്കുണ്ടോ ഏ.ജിയുടെ ഈ വേണ്ടാത്ത റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ സമയം.?










വ്യാഖ്യാനം