കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • Koduvally

     കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പഞ്ചായത്തില്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് എജന്‍സി യുടെ (ATMA) ഗ്രൂപ്പ് മൊബിലൈസേഷന്‍ ഫണ്ടായ 60,000 രൂപ ഉപയോഗിച്ചും മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തിലും കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കിയ മാലിന്യ സംസ്കരണം മറ്റ് പഞ്ചായത്തുകള്‍ക്കൊരു മാതൃകയാണ്. ഒരു ഗ്രൂപ്പില്‍ അഞ്ച് മുതല്‍ ഇരുപതുവരെ അംഗങ്ങളെവെച്ച് അയ്യായിരം രൂപയുടെ ഫണ്ട് ഉപയോഗിക്കാം. അറുപതുപേര്‍ക്ക് പങ്കാളികളാകുവാന്‍ കഴിയുന്ന പദ്ധതിയാണിത്. പന്ത്രണ്ടുപേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളാണ് ഉദ്ദേശിക്കുന്നത്. കൊടുവള്ളി ടൌണിലെ കടകളില്‍നിന്നും മാലിന്യമെടുത്ത് സംസ്കരിക്കാനാണ്  ആദ്യം തീരുമാനിച്ചത്. മലിന്യസംസ്കരണത്തിനുള്ള 42500 രൂപയുടെ  ബിന്നും (Click to see the bin – TMACT – തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റ്ക് ടെക്നിക്) 5750 രൂപ കൊണ്ടുവരുവാനുള്ള ചെലവും ഉണ്ടായി. ബിന്നുകള്‍ എന്നത് വെറ്റിറനറി യൂണിവേഴ്സിറ്റിയില്‍ ഫെറോസിമെന്റ് കൊണ്ട് നിര്‍മ്മിച്ച എയറോബിക് കമ്പോസ്റ്റ് പ്ലാന്റാണ്. ബിന്നുകള്‍ എവിടെ വെയ്ക്കുക എന്നത് വലിയ ഒരു പ്രശ്നം തന്നെയാണ്. പൊതുജനത്തിന്റെ മുന്നില്‍ ഈ ബിന്നുകള്‍ കിട്ടിയാല്‍ ജൈവേതരമാലിന്യങ്ങളാവും കൂടുതലായി അതില്‍ കൊണ്ടിടുക. പഞ്ചായത്ത് വക ഷെഡ് ഉണ്ടാക്കി ഈ ബിന്നുകള്‍ വെയ്ക്കല്‍ എന്നത് ചെലവേറിയതാകയാല്‍ അറുപത് കുടുംബശ്രീ പ്രവര്‍ത്തകരെ വിളിച്ചുകൂട്ടുകയും അതിലൊരു സ്ത്രീ അവരുടെ പറമ്പില്‍ വെയ്ക്കാമെന്ന് സമ്മതിക്കുകയും അത് പരിഗണിക്കുകയും ചെയ്തു. വിളപ്പില്‍ശാലയും ലാലൂരും കണ്ടിട്ടുള്ളവരെക്കൊണ്ട് ഇപ്രകാരമൊരു തീരുമാനമെടുപ്പിക്കുക അസാധ്യമാണ്. മുളയും മെടഞ്ഞ ഓലയും കൊണ്ട് മേല്‍ക്കൂര ഉണ്ടാക്കുവാന്‍ കഴിഞ്ഞാല്‍ പരിസ്ഥിതി സൌഹൃദമായി മാറുകയും ചെയ്യും.

    ആദ്യം കൊണ്ടുവന്ന അഞ്ച് ബിന്നുകള്‍ രണ്ടര സെന്റോളം സ്ഥലത്ത് വെയ്ക്കുകയും കൈക്കോട്ട്, ഷവല്‍, വേസ്റ്റ് ശേഖരിക്കുവാനുള്ള ബക്കറ്റ് മുതലായവ എന്നിവ വാങ്ങുകയും, ഇതോടൊപ്പം സഹകരിച്ചില്ല എങ്കില്‍ ലൈസന്‍സ്  റദ്ദാക്കും എന്ന പഞ്ചായത്തിന്റെ കര്‍ശന നിര്‍ദ്ദേശം കച്ചവടസ്ഥാപനങ്ങള്‍ക്ക് നല്‍കുകയും ചെയ്ത. അഞ്ചുകിലോ വരെ മാലിന്യമുള്ള കടകളില്‍ നിന്ന് പത്തുരൂപയും അതിന് മുകളില്‍ പതിനഞ്ചും ഇരുപതും രൂപ വാങ്ങിക്കുന്നു. പഞ്ചായത്ത് രസീത് നല്‍കിയാണ് മാലിന്യം ശേഖരിക്കുന്നത്. ജൈവേതര മലിന്യവും ജൈവമാലിന്യവും വെവ്വേറെ വെയ്ക്കുവാന്‍ കടക്കാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. പെട്ടി ആട്ടോയില്‍ ദിവസവും പ്ലാസ്റ്റിക് മാലിന്യം ഒരു ബക്കറ്റിലും, മറ്റൊരു ബക്കറ്റില്‍ ജൈവമാലിന്യവും മൂന്നാമത്തെ ബക്കറ്റില്‍ സംസ്കരണത്തിന് ഉപയോഗിക്കാവുന്ന ഉണങ്ങിയ ചപ്പ് ചവറുകള്‍, വൈയ്ക്കോല്‍, പേപ്പര്‍ മുതലായവയും ജൈവ പാക്കിംഗ് മെറ്റീരിയലുകളും ശേഖരിക്കുന്നു. നാലാമതൊരു ബക്കറ്റ് വെച്ചാല്‍ മത്സ്യ, മാംസ്യ, കോഴി വേസ്റ്റും സംഭരിക്കാവുന്നതെ ഉള്ളു. അതിന് കടയൊന്നിന് 50 രൂപയില്‍ക്കൂടുതല്‍ വാങ്ങുവാനും കഴിയും. മൂന്ന് പേര്‍ 150 രൂപ വേതനവും പറ്റിക്കൊണ്ടാണ് മാലിന്യങ്ങള്‍ പ്ലാന്റിലേയ്ക്കെത്തിക്കുന്നത്. ഇവയെ ചാണകവും ചപ്പുചവറും മാലിന്യങ്ങളും ലയറുകളായി ബിന്നില്‍ നിറയ്ക്കുന്നു.   ബിന്നുകള്‍ സൂക്ഷിക്കുന്നതിന് വസ്തുവിന്റെ ഉടമയ്ക്ക്  പ്രിതിദിനം 100 രൂപ തറയുടെ വാടകയായി മാസം 3000 രൂപയും പരിപാലനത്തിന് പ്രതിദിനം 100 രൂപനിരക്കില്‍ മാസം 3000 രൂപയും നല്‍കും. അങ്ങിനെ 6000 രൂപ അവര്‍ക്ക് മാസവരുമാനവും ഇതിലൂടെ ലഭിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം കഴുകി ഉണക്കി ചാക്കുകളിലാക്കി മറ്റൊരു അംഗത്തിന്റെ ഒഴിഞ്ഞ ഷെഡിലോ മറ്റോ വെയ്ക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇപ്രകാരം ചെയ്യുന്നതിന് 150 രൂപ കൂലിയായി നല്‍കും. അവ മാസത്തിലൊരു തവണ പ്ലാസ്റ്റിക് പ്രൊസസ്സിംഗ് സെന്ററുകളില്‍ എത്തിക്കും. ആക്രി കടകള്‍ക്ക് കൈമാറാന്‍ കഴിയുന്നവ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുതന്നെ കൈമാറാനും കഴിയും. ഒരു സി.ഡി.എസ് പ്രതിനിധി അക്കൌണ്ടിംഗ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഓവറാള്‍ സൂപ്പര്‍വിഷന്‍ സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ ആണ് നിര്‍വ്വഹിക്കുന്നത്.
    തുടക്കത്തില്‍ത്തന്നെ ജൈവ, ജൈവേതരമാലിന്യങ്ങള്‍ വെവ്വേറെ ശേഖരിക്കുന്നതിനാല്‍ ജൈവമാലിന്യം കൂടുതല്‍ മെച്ചപ്പെട്ട ജൈവവളമാക്കി മാറ്റുവാന്‍ കഴിയുന്നു. വളമുണ്ടാക്കിക്കഴിഞ്ഞാല്‍ കുടുംബശ്രീയുടെ ലേബലില്‍ വിപണനം നടത്തുകയാണ് ലക്ഷ്യം. വളത്തിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മന്റില്‍ നിന്ന് വാങ്ങിവെയ്ക്കുകയും അഞ്ച് കിലോയുടെ ന്യൂസ് പേപ്പര്‍ പായ്ക്കറ്റുകള്‍ കിലോ ഒന്നിന് പത്തുരൂപ നിരക്കില്‍ ആവശ്യക്കാര്‍ക്ക് പൂന്തോട്ടം, പച്ചക്കറി എന്നിവയുടെ വളപ്രയോഗത്തിന് വില്‍ക്കുവാനും സാധിക്കും. മാലിന്യ ക്കൂമ്പാരങ്ങളുടെ ഉറവിടങ്ങളായ ലാലൂരിനും, വിളപ്പില്‍ശാലയ്ക്കും കൊടുവള്ളി പഞ്ചായത്ത് ഒരു മാതൃക തന്നെയാണ്.
    നവംബര്‍ 1 ന് ഈ പദ്ധതി ഉത്ഘാടനം ചെയ്യുകയാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെയും, സി.ഡി.എസ് ചെയര്‍ പെഴ്സണിന്റെയും പേരില്‍ ജോയിന്റ് അക്കൌണ്ട് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ തുറക്കുന്നതും കണക്കുകള്‍ പരിപാലിക്കുന്ന സി.ഡി.എസിന് 1500 രൂപ പ്രതിമാസ ശമ്പളമായി നല്‍കുന്നതുമാണ്. കൊടുവള്ളി പഞ്ചായത്തില്‍ നൂറ് ശതമാനം സുതാര്യത ഉറപ്പാക്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഉപജ്ഞാതാവ് ഡോ.ഗീതയ്ക്ക് (Facebook ID)അഭിനന്ദനങ്ങള്‍.

    ഇതുമായി ബന്ധമുള്ള ലിങ്കുകള്‍

    കൊടുവള്ളി പഞ്ചായത്തിനെ നമുക്ക് മാതൃകയാക്കാം

    വികേന്ദ്രീകൃത മാലിന്യ സംസ്കരണം, പരിസ്ഥിതി പരിപാലനം, ആരോഗ്യ സംരക്ഷണം 

    ചെലവുകുറഞ്ഞ കമ്പോസ്റ്റ് നിര്‍മ്മാണം

    TMACT വിളവെടുപ്പ് 2012 ജൂണ്‍ 1 ന് നടന്നു

     

    No Comments
  • ഇതാണ് തുമ്പൂര്‍മൂഴി മാതൃകയിലുള്ള ചെലവുകുറഞ്ഞ എയറോബിക് കമ്പോസ്റ്റ് പ്ലാന്റ്. ചിരട്ടയും, പച്ചിലയും ഒഴികെയുള്ള എല്ലാ ജൈവമാലിന്യങ്ങളും ദുര്‍ഗന്ധമില്ലാതെ വീട്ടുമുറ്റത്തോ ടെറസിലോ സംസ്കരിക്കാം. അറുപത് കോണ്‍ക്രീറ്റ് കട്ടകള്‍ കൊണ്ട് ഉള്‍ഭാഗം 4′x4′x4′ എന്ന അളവില്‍ നിര്‍മ്മിക്കാന്‍ ഏകദേശം 1800 രൂപ ചിലവ് വരും. മുകള്‍ഭാഗത്ത് മഴനനയാതെ മേല്‍ക്കൂരയും വേണം. ഫ്ലക്സ്‌ഷീറ്റോ, പോളിത്തിന്‍ ഷീറ്റോ, ടിന്‍ഷീറ്റോ ലഭ്യതയ്ക്കനുസരിച്ച് നിര്‍മ്മിക്കാം. ആറിഞ്ച് കനത്തില്‍ കട്ടികൂടിയ സ്ലറിയോ, ചാണകമോ താഴെയറ്റത്ത് നിരത്തിയശേഷം അതിന് മുകളില്‍ കുറച്ച് ഉണങ്ങിയ കരിയില നിരത്തുക. കരിയിലയുടെ മുകളില്‍ മത്സ്യ മാംസാദിവേസ്റ്റോ, ഉണങ്ങിയ ഓലയോ, തൊണ്ടോ മറ്റ് മാലിന്യങ്ങളോ നിക്ഷേപിക്കാം. അത് ഒരടി ഘനമാകുമ്പോള്‍ മുകളില്‍ വീണ്ടും ചാണകമോ, കട്ടികൂടിയ സ്ലറിയോ ആറിഞ്ച് കനത്തില്‍ നിരത്തുക. പ്ലാന്റ് നിറയുന്നതിവരെ ഈ രീതി തുടരാം. ഒരാഴ്ചയ്ക്കുള്ളില്‍ 75 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാകില്ല, കളകളുടെ വിത്തുകളും നശിക്കുകയും ചെയ്യും. ഇപ്രകാരം നിക്ഷേപിച്ച മാലിന്യം 90 ദിവസം കൊണ്ട് ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റായി മാറുന്നു. ഇതില്‍ ഇളക്കിമറിക്കേണ്ട ആവശ്യം ഇല്ല. ജലത്തുള്ളികള്‍ പുറത്തേയ്ക്ക് വീഴുകയും ഇല്ല.

    കടപ്പാട് – ഡോ. ഫ്രാന്‍സിസ് സേവ്യര്‍ 

    No Comments
  • കൃഷിയിടങ്ങള്‍ തരിശാവുകയും, കര്‍ഷകര്‍ മറ്റ് മേഖലകളിലേയ്ക്ക് ചേക്കേറുകയും ചെയ്യുന്നതില്‍ കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. നഗരമാലിന്യങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണല്ലോ വിളപ്പില്‍ശ്ശാലയില്‍ ജൈവ വള സംസ്കരണപ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ അവിടെ സംഭവിച്ചതെന്താണ്? അവിടെ ഉത്പ്പാദിപ്പിക്കപ്പെട്ട ജൈവ വളത്തിന്റെ ഗുണനിലവാരമില്ലായ്മ ജൈവ വളമാക്കി വിപണിയിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ജൈവേതരമലിന്യങ്ങള്‍ കുന്നുകൂടിക്കിടന്ന് അതില്‍നിന്ന് മഴയിലൂടെ ഒഴുകിയെത്തുന്ന ജലം കരമനയാറ്റിനെ മലിനീമസമാക്കി. മത്സ്യങ്ങള്‍ ചത്തൊടുങ്ങിയതുകൂടാതെ അനേകം പമ്പുകള്‍ കരമനയാറ്റില്‍ നിന്ന് പമ്പ് ചെയ്ത് ശേഖരിച്ച് ശരിയായരീതിയില്‍ ശുദ്ധീകരണംപോലും നടത്താതെ വീടുവീടാന്തരം കുടിവെള്ളമായി എത്തിക്കുന്നു. അവിടെ താമസിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്ക് എന്തല്ലാം രോഗങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന നിഗമനത്തിലെത്തുക അസാധ്യമാണ്. രാസവളങ്ങളും കീടനാശിനികളും നിശ്ചിത അനുപാതത്തില്‍ പ്രയോഗിക്കുന്നതില്‍ കുഴപ്പമില്ല എന്ന് പ്രചരിപ്പിച്ച് കര്‍ഷകരെ വഞ്ചിച്ചു. ഇന്ന് പല കീടനാശിനികളും നിരോധിക്കപ്പെട്ടു. മലേറിയ ഇറാഡിക്കേഷനിലൂടെ വാരി വിതറിയ ഡി.ഡി.റ്റി, തെങ്ങിന്റെ മണ്ഡരിക്ക് സ്പ്രേ ചെയ്ത ഡൈക്കോഫോള്‍ എല്ലാം ഒരു ജനതയെത്തന്നെ വഞ്ചിച്ചു. അജ്ഞതയും, പ്രതികരണശേഷിക്കുറവും കാരണം കര്‍ഷകര്‍ കൃഷി ശാസ്ത്രജ്ഞരെ അനുസരിച്ചതാണ് ഏറ്റവും വലിയ തെറ്റ്. ഇന്ന് പല കര്‍ഷകരും പലതും തിരിച്ചറിഞ്ഞിരിക്കുന്നു. കര്‍ഷകര്‍ക്ക് ശബ്ദിക്കുവാന്‍ ഇന്റെര്‍നെറ്റിന്റെ വിശാലമായ ലോകവും, തെരഞ്ഞാല്‍ക്കിട്ടുന്ന അറിവുകളും വളരെ വിശാലമാണ്. നാളിതുവരെ കാര്‍ഷിക ഗവേഷണങ്ങള്‍ക്കായി വിനിയോഗിച്ച കോടാനുകോടി ധനം എത്രത്തോളം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്തു എന്നത് പഠനവിഷയമാക്കേണ്ട ഒന്നാണ്. അല്പമെങ്കിലും കാര്‍ഷികമേഖലയില്‍ പ്രയോജനം ലഭിച്ചത് റബ്ബര്‍കൃഷിയില്‍ മാത്രമാണ്. കാര്‍ഷിക ഗവേഷണങ്ങളുടെ പരാജയം എക്‌സ്ടെന്‍ഷനില്‍ വന്ന പാളിച്ചകളാണ് എന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് പതിവ്. കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തുന്ന ഈ ഡിപ്ലൊമ കോഴ്സുകൊണ്ടെന്തു പ്രയോജനം?

    വെറ്ററനറി സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളും നിരാശാ ജനകമാണ്. മാലിന്യ സംസ്കരണത്തിന് ഉത്തമ മാതൃകയായി അനുസരിക്കാന്‍ കഴിയുന്ന തുമ്പൂര്‍മൂഴി കമ്പോസ്റ്റിഗ് എന്ന എയറോബിക് കമ്പോസ്റ്റിംഗ് രീതിയെക്കുറിച്ച് ഒരു വിവരവും വെറ്ററനറി സര്‍വ്വകലാശാലയുടെ വെബ് സൈറ്റില്‍ ലഭ്യമല്ല. ഒരാഴ്ചയ്ക്കകം വെറ്ററനറി യൂണിവേഴ്സിറ്റിയുടെ സൈറ്റില്‍ എയറോബിക് കമ്പോസ്റ്റിംഗിനെപ്പറ്റി പ്രസിദ്ധീകരിക്കാമെന്ന് ഡോ. രാംകുമാര്‍ ഉറപ്പ് തന്നു. ഡോ. വേണുഗോപാലിനെയും കൂട്ടി എന്റെ കൃഷിയിടം സന്ദര്‍ശിക്കാമെന്നും പറയുകയുണ്ടായി. ഒരു കര്‍ഷകനായ എനിക്ക് അയല്‍പക്കത്തെ പുരയിടത്തില്‍ ചത്ത് കിടന്ന് നാറ്റം വിതച്ച പുഴുത്ത പട്ടിയെ മൂന്നു ബക്കറ്റ് സ്ലറി ഒഴിച്ച് അതിന് മുകളില്‍ അല്പം മണ്ണും നിക്ഷേപിച്ചപ്പോള്‍ ദുര്‍ഗന്ധം പൂര്‍ണമായും ഒഴിവായിക്കിട്ടി. എന്റെ കുടുംബം സാക്ഷിയാണതിന്. ഇതില്‍ നിന്നുതന്നെ എയറോബിക് കമ്പോസ്റ്റിംഗിന്റെ നേട്ടങ്ങള്‍ മനസ്സിലാക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. പാല്‍ ക്ഷാമം തീര്‍ക്കാനായി കൂടുതല്‍ പാല്‍ തരുന്ന ഇനങ്ങള്‍ തേടി വിദേശങ്ങളെ ആശ്രയിക്കുന്ന ഭരണകൂടം ക്ഷീര കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു എന്നാണ് മനസ്സിലാക്കാന്‍ കഴിയുക.

    നഗരസഭ അടിയന്തിരമായി ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം.  കാര്‍ഷിക സര്‍വ്വകലാശാലകളും വെറ്ററനറി യൂണിവേഴ്സിറ്റിയും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    No Comments
  • No Comments
  • ഭൂനിയമം നടപ്പിലാക്കിയപ്പോഴും, കര്‍ഷകന്റെ തുണ്ടുഭൂമി പൊന്നുംവിലയ്ക്കെടുക്കുമ്പോഴും, കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിക്കുമ്പോഴും, രാസവളങ്ങളും കള കുമിള്‍ കീടനാശിനികള്‍ പ്രയോഗിക്കുമ്പോഴും, വില്ലേജ് ഓഫീസുകളില്‍ കരമടയ്ക്കുമ്പോഴും, ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് കാര്‍ഷികോത്പന്ന കയറ്റുമതി ഇറക്കുമതികള്‍ നടക്കുമ്പോഴും തുടങ്ങി അനേകം മേഖലകളില്‍ കര്‍ഷകന്‍ കബളിപ്പിക്കപ്പെടുകയാണ്. എലിയെക്കൊല്ലുവാന്‍ ഉപയോഗിക്കുന്ന വിഷങ്ങളൊക്കെയും പക്ഷിമൃഗാദികളിലും മനുഷ്യനിലും എത്തിച്ചേരുന്നു. സംഘടിതരായ തൊഴിലാളി വര്‍ഗത്തെ നയിക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ത്തന്നെ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനകളൊന്നും തന്നെ അഴിമതി വിരുദ്ധ നിലപാടുകള്‍ തങ്ങളുടെ സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ എടുത്ത ചരിത്രം തന്നെ നിലവിലില്ല. ഇരുപത്തിയഞ്ചുകൊല്ലം കൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും തൊഴിലാളി വേതനവും ഇരുപതിരട്ടിയായി വര്‍ദ്ധിച്ചു. അതിന് കാരണം പറയുന്നത് നിത്യോപയോഗ സാധനവില വര്‍ദ്ധനയാണ്. എന്നാല്‍ ഏത് നിത്യോപയോഗസാധന വിലയാണ് ഇരുപത്തിയഞ്ചുകൊല്ലം കൊണ്ട് ഇത്രയധികം വില വര്‍ദ്ധനയുണ്ടാക്കിയത്? നിത്യോപയോഗസാധനങ്ങളില്‍ പ്രധാനമായ അരിയുടെ വില കിലോയ്ക്ക് ഒരു രൂപയും രണ്ട് രൂപയുമായി താഴുമ്പോള്‍ ന്യായമായും ചോദിക്കാവുന്നതാണ് ഉദ്യോഗസ്ഥരുടെ ശമ്പളവും തൊഴിലാളിവേതനവും എത്ര താണു എന്ന്.
    ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ തങ്ങളുടെ ഭാര്യയെ വിറ്റതായുള്ളതും, സര്‍ക്കാര്‍ ആവശ്യത്തിനെന്ന് പറഞ്ഞ് താണവിലയ്ക്ക് കൃഷിഭൂമി പൊന്നുംവിലയ്ക്കെടുത്ത് സ്വകാര്യവ്യക്തികള്‍ക്ക് കൂടിയ വിലയ്ക്ക് കൈമാറുന്നതും, അതിനെതിരെ കര്‍ഷകര്‍ സമരം ചെയ്തപ്പോള്‍ കൊന്നൊടുക്കുന്നതും ആയുള്ള വാര്‍ത്തകള്‍ വായിക്കുമ്പോഴും നിങ്ങള്‍ക്ക് ഒന്നും തോന്നുന്നില്ലെ? മുംബെയില്‍ ചേരിനിവാസികളെ ഒഴിപ്പിച്ച് പൊന്നും വിലയ്ക്കെടുക്കുവാനുള്ള ശ്രമത്തിനെതിരെ നടക്കുന്ന സമരവും ശ്രദ്ധേയമാണ്.
    അന്നാ ഹസാരെ തുടങ്ങിവെച്ച ഇന്ത്യ എഗനെസ്റ്റ് കറപ്ഷന്‍ വമ്പന്മാരെ ലക്ഷ്യമിടുമ്പോള്‍ സാധാരണക്കാരായ ജനത്തെ കൊള്ളയടിക്കുന്നവരെ നിലയ്ക്ക് നിറുത്തുവാന്‍ ആരെയാണ് സമീപിക്കേണ്ടത്? പരസ്യങ്ങള്‍ കൊടുക്കുന്ന വ്യവസായികളെയും കോര്‍പ്പറേറ്റുകളെയും അഴിമതിക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെയും സംരക്ഷിവാന്‍ മാധ്യമപ്പടതന്നെ രംഗത്തുണ്ട്. ബ്ലോഗുകളും സോഷ്യല്‍ നെറ്റുവര്‍ക്കുകളും ഒരു പരിധിവരെയെങ്കിലും നീതി പുലര്‍ത്തുവാന്‍ അല്ലെങ്കില്‍ സത്യം വിളിച്ചു പറയുവാന്‍ അവസരമൊരുക്കുന്നുണ്ട്. അവിടെയും അഴിമതിക്കാരുടെ ഏജന്റുമാര്‍ ശക്തമായി രംഗത്തുണ്ട്. വ്യാജ പ്രൊഫൈലുകളുണ്ടാക്കി തങ്ങളാണ് സംഘടിത ശക്തി എന്ന് പ്രചരിപ്പിക്കുന്ന വ്യക്തിഗത പ്രൊഫൈലുകള്‍ ഒറ്റപ്പെട്ടുപോകുന്ന ശബ്ദങ്ങളെ വേട്ടയാടുന്ന കാഴ്ചയും വിരളമല്ല. ജനാധിപത്യത്തിന്റെ പേരില്‍ നടക്കുന്ന അഴിമതിയും ഗുണ്ടായിസവും തടയുവാന്‍ പോലീസിനോ കോടതിക്കോ കഴിയാതെ പോകുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്.
    നല്ലയിനം വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് ഉത്പാദിപ്പിക്കുവാനും അവ സൂക്ഷിച്ചു വെയ്ക്കുവാനും, ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുവാനും ഉള്ള അവകാശവും സ്വാതന്ത്ര്യവും കര്‍ഷകനുണ്ടായിരുന്നു. ഇന്ന് അതു ഭീഷണി നേരിടുകയാണ് ജനിതകമാറ്റം വരുത്തിയും. വിത്തുകള്‍ക്ക് പേറ്റന്റ് ഏര്‍പ്പെടുത്തിയും മറ്റും. പലരീതിയിലും കൃഷി ലാബകരമല്ലാതാക്കി മാറ്റിയതിലൂടെ തരിശ് ഭൂമിയുടെ വിസ്തൃതി വര്‍ദ്ധിക്കുന്നു. മൃഗ പരിപലനത്തിന്  പലതരം ബുദ്ധിമുട്ടുകള്‍ കര്‍ഷകര്‍ നേരിടുന്നു. നെല്‍പ്പാടങ്ങള്‍ നികത്തിലൂടെയും വന നശീകരണത്തിലൂടെയും കാലാവസ്ഥാ വ്യതിയനത്തിന് കാരണമായി. അതിലൂടെ കര്‍ഷകര്‍ക്ക് നഷ്ടമായത് പലതരം കൃഷികളാണ്.  കൃഷി നശിക്കുന്നതിലൂടെ ശുദ്ധമായ കുടിവെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്. റീയല്‍ എസ്റ്റേറ്റുകളുടെ വര്‍ച്ച ഭൂമിയുടെ വില വര്‍ദ്ധിപ്പിക്കുകയും കര്‍ഷകന്റെ അനന്തരാവകാശികള്‍ക്ക് കൈമാറുവാന്‍ ഭീമമായ രജിസ്ട്രേഷന്‍ ഫീ നല്‍കേണ്ട ഭാരവും കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നു. എലികളിലാണ് മരുന്നു നിര്‍മ്മാണത്തിനായുള്ള പരീക്ഷണങ്ങള്‍ ഏറെയും നടക്കുന്നത്. അപ്പോള്‍ എലിയെക്കൊല്ലാന്‍ വിഷമുപയോഗിച്ചാലോ? വെയര്‍ ഹൌസിംഗ് കോര്‍പ്പറേഷനെ വീണ്ടും എലിവിഷ വിതരണ ചുമതല ഏല്‍പ്പിച്ചു കഴിഞ്ഞു.

    ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും ഭക്ഷ്യോത്പാദന വര്‍ദ്ധനവിനും പ്രയോജനപ്രദമാവും വിധം ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇന്ത്യയിലും ഭക്ഷ്യ സുരക്ഷ അപകടത്തില്‍ എന്ന് ദാരിദ്ര്യത്തിനും അനീതിക്കും പരിഹാരം കാണുന്നതിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘനയായ ഓക്‌സ്ഫാം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ അരക്ഷിതാവസ്ഥ അനുഭവിക്കാനിടയുള്ളവയായി സംഘടന ചൂണ്ടിക്കാട്ടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷംകൊണ്ട് ആഗോള ഭക്ഷ്യ വില ഇരട്ടിയായി എന്നാണ് ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്ക്. വരുന്ന 20 വര്‍ഷവും ഈ രീതി തുടരുമെന്നാണ് ഓക്‌സ്ഫാമിന്റെ വിലയിരുത്തല്‍. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഓക്സ്ഫാമിന് കാര്‍ഷികമേഖലയില്‍ മെച്ചപ്പെട്ട ശമ്പളത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ പോയത് എന്തുകൊണ്ടാണ്?

    If anybody can translate this post from Malayalam to English may be helpful

    No Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

Analysis of Indian Rubber Statistics

വ്യാഖ്യാനം

ആധാരങ്ങള്‍